Friday 23 November 2012

പ്രതിവിപ്ലവം

ഞാന്‍ ഇടയ്ക്ക് ഇടയ്ക്ക് റൂട്ട് മാറിപ്പോകുന്നുണ്ട്. അതുകൊണ്ട് ബ്ലോഗുകള്‍ പതിവായി update ചെയ്യാന്‍ കഴിയാതെ വരുന്നു. ഒരു ദിവസം ക്ഷേത്രത്തില്‍ പോയാല്‍ ആ ദിവസത്തെ ക്രിയേറ്റിവിറ്റി സീറോ ആയിരിക്കും. ദുര്ജന സംസര്‍ഗം എല്ലാ കഴിവുകളേയും നശിപ്പിക്കും. അവരുടെ ഭാവം നോക്കി നില്‍ക്കേണ്ട ഗതികേട് എല്ലാ ശാന്തിക്കാരും അനുഭവിക്കുന്ന ഒന്നാണ്. ദക്ഷിണ എന്ന നക്കാപ്പിച്ച കിട്ടാന്‍ വേണ്ടിയല്ലേ എന്ന പുച്ഛം കലര്‍ന്ന ചിരിയെ ആണ് അവര്‍ വലിയ respect ആയി കാണുന്നത്.

ഇതിനു  ഒരു കമന്റ് കിട്ടിയത് ഇങ്ങനെ  "താങ്കള്‍ക്ക് ഉള്ള പ്രശ്നം ജോലിയോടുള്ള അതൃപ്തിയാണ്. താത്‌പര്യമില്ലാതെ എന്തിന് ശാന്തിപണി ചെയ്യുന്നു? അത് വിപ്ലവകാരികള്‍ക്ക് ഉള്ളതല്ല. മനസ്സിന് ശാന്തതയും പാകതയും വന്നവര്‍ക്ക് ഉള്ളതാണ്. താങ്കള്‍ക്ക് ഇന്നത്തെ മലയാളം ബ്ലോഗര്‍മാരുടെ രീതിയാണ് ശരിയാവുക...." 

വിപ്ലവകാരികള്‍ ഭക്തജനങ്ങളുടെയും ഭരണക്കാരുടെയും രൂപത്തില്‍ വന്നു അടങ്ങിയൊതുങ്ങി ജീവിക്കുന്ന ശാന്തിക്കാരെ പാട്ടിലാക്കി വണ്ടിക്കാളകളെപ്പോലെ പണി എടുപ്പിച്ചു തങ്ങളുടെ കാര്യം സാധിക്കുകയും അതോടൊപ്പം പരസ്യമായി അവഹേളിക്കുകയും ചെയ്യുന്ന അന്യായമായ സ്ഥിതിവിശേഷം ആണ് ഇന്ന് ക്ഷേത്രങ്ങളില്‍. ഈ സാഹചര്യത്തില്‍ എന്തുകൊണ്ട് ശാന്തിക്കാരന് വിപ്ലവകാരി ആയിക്കൂടാ? ബ്രാഹ്മണന് ക്ഷത്രിയന്‍ ആയിക്കൂടാ? നിരന്തരമായി അടിമപ്പണികള്‍ ചെയ്യിച്ചു അവരെ ശൂദ്രര്‍ ആക്കുകയല്ലേ ക്ഷേത്രസാഹചര്യങ്ങള്‍? ഒരു പ്രതിവിപ്ലവം അനിവാര്യം ആയിരിക്കുന്നു സ്വത്വം വീണ്ടെടുക്കുന്നതിന്.

ശൂദ്രാവസ്ഥയില്‍ ആയിരിക്കാന്‍ ബ്രാഹ്മണരില്‍ പ്രേരണ ചെലുത്തുന്നത് ആര്? അന്യ മതസ്ഥര്‍ അല്ലല്ലോ! അതല്ലേ പോയ നൂറ്റാണ്ടില്‍ സംഭവിച്ച ഏറ്റവും വലിയ മന:പരിവര്‍ത്തനം. ശൂദ്രാധിപത്യം ഉള്ള സമൂഹത്തിന്റെ വിളി കേള്‍ക്കുക മാത്രം ആയിരുന്നില്ലേ വീ.ടീ. ഭട്ടതിരിപ്പാട്?

എനിക്ക് അസംതൃപ്തി ഉള്ളത് ക്ഷേത്രങ്ങളോടും ജോലിയോടും അല്ല. ആശാസ്ത്രീയം ആയ ക്ഷേത്രസാഹചര്യങ്ങളോട് മാത്രം ആണ്. അത് ചില വിപ്ലവകാരികളുടെയും ശിഷ്യ പരമ്പരകളുടെയും ആന്തരികമായ വിവരക്കേടില്‍ നിന്നും ഉണ്ടായ സൃഷ്ടി ആണ്. അതിനു നിലനില്‍പ്പ്‌ ഇല്ല. ഇന്ന് നോക്കൂ ഗുരുവാക്യങ്ങളെ പൊളിക്കുന്ന ശിഷ്യന്മാര്‍ കൂടുതല്‍ വലിയവര്‍ ആയി ശോഭിക്കുന്നു.

ഇതൊക്കെ പറയുന്നതിനോടൊപ്പം വളരെ ഭംഗിയായി അനായാസേന ശാന്തിയും ചെയ്യാന്‍ എനിക്ക് കഴിയും. പക്ഷെ സംസാരിക്കാന്‍ ക്ഷേത്രങ്ങള്‍ അവസരം തരില്ല എന്നത് കൊണ്ട് ഞാന്‍ ഒരു ബ്ലോഗര്‍ ആയി. ഒരിക്കല്‍ ഇഷ്ടത്തോടെ തെരഞ്ഞെടുത്ത ജോലി പല തവണ ഉപേക്ഷിച്ചിട്ടും അവസരങ്ങള്‍ എന്നെ തേടി വരുന്നു. 

No comments:

Post a Comment