Friday 18 May 2012

എന്‍റെ ഈശ്വരസങ്കല്‍പം

അങ്ങേയറ്റത്തെ സാമൂഹ്യ അന്യായം
സമാനചിന്താഗതി ഉള്ളവരുടെ ഇടയില്‍ മാത്രമേ സൗഹൃദം നിലനില്‍ക്കൂ. പറയാതെ തന്നെ പരസ്പരം മനസ്സിലാക്കാന്‍ ഉള്ള കഴിവ് സൌഹൃദത്തിന്റെ നിലനില്പിന് ആവശ്യം ആണ്. എല്ലാ സാഹചര്യത്തിലും എല്ലാം ഒന്നും പറയാന്‍ ആര്‍ക്കും സാധിക്കില്ല. 

ഇന്നത്തെ ക്ഷേത്ര സാഹചര്യത്തില്‍ ശാന്തിക്കാര്‍ക്ക് ഒന്നും പറയാന്‍ പറ്റില്ല. നല്ല ശാന്തിക്കാരന് എല്ലാ ഇനം ഭക്തജനത്തെയും അവര്‍ പറയാതെ തന്നെ മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ ശാന്തിക്കാരെ മനസ്സിലാക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല. അവര്‍ക്ക് അതിന്റെ ആവശ്യം ഇല്ല എന്നാണു അവരുടെ ഭാവം. പരസ്പരം മനസ്സിലാക്കാതെ, പിന്നെ എങ്ങനെ സൗഹൃദം നിലനില്‍ക്കും?

ഭീഷണി കൊണ്ട് എല്ലാം നേടാം എന്നാണു പലരുടെയും വിശ്വാസം. അമ്പലം പിടിച്ചടക്കിയതുപോലെ മുദ്രാവാക്യം മുഴക്കി ദൈവത്തെ പിടിക്കാന്‍ പറ്റുന്നില്ല, അതിനു ശാന്തിക്കാരെ പഴിച്ചിട്ട് കാര്യമുണ്ടോ!
സാമാന്യ മര്യാദപോലും ഏറ്റവും അധികം ലംഘിക്കപ്പെടുന്ന സ്ഥാനങ്ങള്‍ ആയിരിക്കുന്നു ഇന്ന് ദൈവ സന്നിധികള്‍ ആയി അറിയപ്പെടുന്ന ക്ഷേത്രങ്ങള്‍. ഈ പുതിയ സാഹചര്യം കേവലം സാങ്കേതികം ആണ്, അതിനു പുരാതനത്വമോ  പ്രാമാണ്യമോ ഇല്ല. നിലനില്‍പ്പും കണ്ടറിയണം. (പലയിടങ്ങളിലും കണ്ടു തുടങ്ങിയിട്ടുണ്ട്, എന്നിട്ടും എങ്ങും അറിഞ്ഞു തുടങ്ങിയിട്ടില്ല!)

നാം വിശ്വസിക്കുന്ന ജനാധിപത്യ  വ്യവസ്ഥയില്‍ ഏതെന്കിലും  ഒരു വിഭാഗത്തിന് മിണ്ടാന്‍ അവകാശമില്ല എന്ന് വരാന്‍ പാടുണ്ടോ? സ്വന്തം വ്യക്തിത്വം പണയം വെച്ചുകൊണ്ടുള്ള ശാന്തിക്കാരുടെ സേവനത്തിന്റെ ഗുണഭോക്താക്കള്‍ ആയ ഹിന്ദുസമൂഹം അവര്‍ക്ക് വായ തുറക്കാനുള്ള അവസരങ്ങള്‍ എല്ലാം ബലമായി പുച്ഛിച്ചും ശകാരിച്ചും നിഷേധിക്കുകയാണ്. പറയാതെ തന്നെ അറിയേണ്ടവ ആയ ഇത്തരം കാര്യങ്ങള്‍ പറഞ്ഞിട്ടും അറിയുന്നില്ല എന്ന് നടിക്കുന്നവരെ എങ്ങനെ സുഹൃത്തുക്കള്‍ ആയി കരുതും? വര്‍ഗശത്രുക്കള്‍ ആയിട്ടല്ലേ അവരെ വാസ്തവത്തില്‍ കരുതേണ്ടത്?  ഈ ധിക്കാരത്തിനു എതിരെ  ഈശ്വരസന്നിധിയില്‍ നിരന്തരം പരാതികള്‍ ബോധിപ്പിക്കെണ്ടാതായി തോന്നുന്നു.  തെളിവ് ചോദിച്ചും മറ്റും വാദിയെ പ്രതി ആക്കുന്ന ചതി അവിടെ ഉണ്ടാവില്ലല്ലോ. 

     
നീതി, ന്യായം, ധര്‍മം തുടങ്ങിയ ബോധങ്ങള്‍ നമുക്ക് ഉള്ളതിനേക്കാള്‍ നൂറിരട്ടി ദൈവത്തിനു ഉണ്ട്. അവ വിട്ടു കളിക്കുന്ന മനുഷ്യരുടെ അടുത്ത് വരണോ വേണ്ടയോ എന്ന് ആ ന്യായാധിപന്‍ തീരുമാനിക്കും.  


എന്‍റെ ഈശ്വരസങ്കല്‍പം 
കുറച്ചു നേരം സ്വസ്ഥം ആയിട്ട് ഒന്നും ചെയ്യാതെ ഇരിക്കുക എന്നത് ഒരു വലിയ കാര്യം ആണ്. അങ്ങനെ ചെയ്യുമ്പോള്‍ മനസ്സ് ശാന്തം ആകും. കലക്കവെള്ളം തെളിയണം എങ്കില്‍ അത് ഇളക്കാതെ ഇരിക്കണമല്ലോ. അങ്ങനെ നിശ്ചിന്തനായി അല്‍പനേരം ഇരുന്നു കഴിയുമ്പോള്‍ അല്പം സമാധാനം അവനവന്റെ ഉള്ളില്‍ നിന്നുതന്നെ ആര്‍ക്കും ലഭിക്കും. ഇങ്ങനെ അടങ്ങിയിരിക്കാന്‍ ഉള്ള ശാസ്ത്രീയം ആയ പരിശീലനം ആണ് ധ്യാനം. അത് വലിയ യോഗികള്‍ക്കെ പറ്റൂ എന്നൊന്നും ഇല്ല. പരിശ്രമിച്ചാല്‍ ആര്‍ക്കും സാധിക്കും. ചിലര്‍ക്ക് എളുപ്പമാകും മറ്റു ചിലര്‍ക്ക് ദുസ്സാധ്യവും. അന്തര്‍മുഖവ്യക്തിത്വം (introvert) ഉള്ളവര്‍ക്ക് പ്രസ്തുത ശാന്തിമാര്‍ഗം എളുപ്പം ആകും. ഇങ്ങനെയുള്ള ആന്തരിക മാര്‍ഗം ആണ് ഈശ്വര സക്ഷാല്കാരത്തിന് യോജിച്ചതായി പറയപ്പെടുന്നത്‌.

ധ്യാനത്തിന് രൂപസങ്കല്‍പം വേണം എന്നും അതിന്റെ ആവശ്യം ഇല്ല എന്നും രണ്ടു പക്ഷം ഉണ്ട്. അരൂപി ആയ ദൈവത്തിനു കേവല സൃഷ്ടികള്‍ ആയ നാം ഒരിക്കലും രൂപവും നാമവും കല്‍പ്പിക്കാന്‍  പാടില്ല എന്നതായിരുന്നു എന്റെ ധാരണ. ഈശ്വരന് ഇഷ്ടമുള്ള രൂപത്തില്‍ വരാനോ വരാതെ ഇരിക്കാനോ ഉള്ള സ്വാതന്ത്ര്യത്തെയും അവകാശത്തെയും ആദരവോടെ അംഗീകരിച്ചു കൊടുക്കുകുകയാണ് മനുഷ്യരുടെ ഔചിത്യം എന്ന് ഞാന്‍ വിശ്വസിക്കുന്നു. 


No comments:

Post a Comment